Saturday, March 22, 2008

നിരക്കെ കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവ്

നിരക്കെ കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവ് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കൂര്‍ക്ക നട്ട പാടങ്ങളും പറമ്പുകളും കാണാന്‍ സാധിച്ചിട്ടുണ്ട്. പറമ്പിലെ കൂര്‍ക്കകളെ കുന്നിന്‍ ചെരുവിലേയ്ക്ക് പറച്ചു നട്ടാലോ? ദൂരെ നിന്നു നോക്കുമ്പോള്‍ ചാഞ്ഞിറങ്ങുന്ന ഒരു പച്ചപ്പ്. കുറച്ചടുത്ത് ചെല്ലുമ്പോള്‍ തടങ്ങളില്‍ കൂടി നില്‍ക്കുന്ന കൂര്‍ക്ക തൈ കൂട്ടം. ഇടയ്യ്ക്കിടെ മണ്‍ചാലുകള്‍. പിന്നേയും അടുത്ത് ചെല്ലുമ്പോള്‍ ഈരില മൂവില വിരിഞ്ഞ് നില്‍ക്കുന്ന കൂര്‍ക്ക തൈ. ആകെ കൂര്‍ക്കയിലയുടെ പച്ച മണം. പനികൂര്‍ക്കയുടെ രൂക്ഷതയോ, പുതിനയുടെ തണുപ്പോ അല്ല കൂര്‍ക്കയിലയ്ക്ക്. മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന മണം; രുചിയും. ആ കൂ‍ര്‍ക്ക തടങ്ങള്‍ക്ക് ഇടയില്‍ നാരായണിയുടെ വീട്.കാറ്റ് കൊണ്ട് വരുന്ന കൂ‍ര്‍ക്കമണമേറ്റ്, ചന്ദ്രന്റെ പതിനാലം നമ്പര്‍ വിളക്ക് കൊളുത്തിയിട്ട്, നാരായണി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഓലമേല്‍ക്കൂരയുള്ള വീട്.

ആ വീ‍ട് പണീതത് അനിലന്‍ മരങ്കൊത്തിയാണ്. ചാരുതയാര്‍ന്ന ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ശില്‍പി. ഒരീക്കല്‍ കൊടുങ്കാറ്റില്‍ കടപുഴുകി വീണ വരിക്കപ്ലാവില്‍ ഒരു തലമുറയിലെ ശില്‍പ്പി തീര്‍ത്തൊരു ശില്പം മറ്റൊരു തലമുറയോട് സംസാരിക്കാന്‍ തുടങ്ങി. തന്റെ ശില്പിയെ കുറിച്ച്, അവന്റെ കണക്കുകൂട്ടലുകളെയും അളവെടുപ്പുകളേയും പറ്റി. ശില്പത്തിനു മോഡലായവളെ കുറിച്ച് പറഞ്ഞപ്പോള്‍ ആകെ പച്ചകൂര്‍ക്കയുടെ മണം. വിത്തായി നട്ട കൂര്‍ക്കയുടെ മണ്ണ് കലര്‍ന്ന മണം, ഈരില, മൂവില ആയി ഇളം തളിരിന്റെ മണം, ചവിട്ടിയെരിഞ്ഞ കൂര്‍ക്കിലകളുടെ മണം പിന്നെ ചുട്ടെടുത്ത കൂര്‍ക്കകിഴങ്ങിന്റേയും.ഇന്നാ വീട് അവിടെയില്ല. കൂ‍ര്‍ക്ക തലപ്പുകള്‍ പച്ചവിരിച്ച കുന്നിന്‍ ചെരിവും മണ്ണെടുത്ത് തീര്‍ന്നണ്ടാവും. പാതിരാനേരത്ത് കൂര്‍ക്കത്തലപ്പ് ചവിട്ടി വന്ന് നാരായണിയുടെ അളവെടുത്ത്, കൊടുങ്കാറ്റില്‍ കടപുഴുകിയ വരിക്കപ്ലാവില്‍ കൊത്തിയ ശില്പിയും ഇന്നില്ല.

കാലം ഒന്നിനെ അതല്ലാതാക്കി മാറ്റുന്നുവെന്ന തിരിച്ചറിവാണ് ഇന്ന് ശില്പത്തിനു ബോധ്യപ്പെടുത്താനുള്ളത്. കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവുകള്‍, ചെരിവുകള്‍ പോലും അല്ലാതാകുന്നു. കൂര്‍ക്ക മണം ചേര്‍ന്നിരുന്നിരുന്ന നാരായണിമാര്‍ ‍പ്രതിമകളാകുന്നു. പൂക്കാത്ത കശുമാവുകള്‍ തണല്‍ മരങ്ങള്‍ മാത്രമാ‍കുന്നു.

കൊടുങ്കാറ്റില്‍ കടപുഴുകിയപ്പോളുണ്ടായ പൊട്ടല്‍ ഇന്നും ഉള്ളിലുള്ള, നാരായണിയുടെ അളവഴകുകള്‍ സൂ‍ക്ഷിക്കുന്ന, കൂര്‍ക്കമണം തടിവിട്ടൊഴിഞ്ഞ, ആ ശില്പം പിന്നെ പറഞ്ഞു: വെറുതെ നീ തീപെരുക്കുന്നതെന്തിന്?തായ്ത്തടിയും ശിഖരങ്ങളും,ഇലകളും, കായ്കളും,തായ്‌വേരും എല്ലാമുള്ള മരത്തില്‍ നിന്നും ഒരു ‘മരം കഷ്ണം’മായി,ഉളിതൊട്ട് ഇക്കിളിപ്പെടുത്തി, നാരായണിയുടെ ഉടലിന്ന്റെ പച്ചകൂര്‍ക്ക മണവും ചേര്‍ത്ത് കൊത്തി പ്രതിമയായി ജീവിക്കാന്‍ വിധിക്കപ്പെട്ട എന്നിലും പുഴുകുമ്പോ‍ഴുണ്ടായ പൊട്ടലല്ലാതെ മരത്തിന്റേതായി ഒന്നുമില്ല.

ചുട്ടെടുക്കപ്പെട്ട കൂര്‍ക്കകിഴങ്ങുകള്‍ക്കും വിളവെടുപ്പിനു തൊട്ടു മുന്നേ മഴയില്‍ ചീഞ്ഞു പോയ കൂര്‍ക്ക ചെടികള്‍ക്കുമായി ഒരു കാവ്യശില്പം: അനിലന്റെ ഈരില... മൂവില.